Wednesday, August 5, 2020

തെങ്ങോലപ്പമ്പരം ( കവിത )

തെങ്ങോലപ്പമ്പരം

  ( കവിത )

സമീർ കലന്തൻ 


തുമ്പീ നിനക്കൊന്നു പോയ് വരാമോ

പണ്ട് ഞാൻ കളിച്ചുള്ളൊരാ മാഞ്ചുവട്ടിൽ

പാറിപ്പറന്നു നീ ചുറ്റും തിരയണേ

പണ്ടെന്നോ വീണു പോയെൻ ബാല്യത്തെ

കീഴേ കിടക്കുന്നിലയിലും പൂവിലും

കാണാം നിനക്കെന്റെ കുഞ്ഞുകാലം

 

എൻ പാട്ടിനെതിർ പാട്ട് പാടുന്നൊരാക്കുയിൽ

ഇപ്പോഴും ആ മരക്കൊമ്പിലുണ്ടോ

അമ്മാവിൻ കൊമ്പിലായുള്ളയെന്നൂഞ്ഞാലിൽ

ആടുവാൻ എൻ കളിക്കൂട്ടരുണ്ടോ

കെട്ടിയുണ്ടാക്കിയെന്നുണ്ണിപ്പുരയ്ക്കു മേൽ

വട്ടം പറന്നു നീ നോക്കീടണേ

ചുട്ടെടുത്തുള്ളയെൻ മധുരമാം മണ്ണപ്പം

കട്ടെടുക്കാനായി കാക്കയുണ്ടോ

പുളിയിലക്കറിയിലായ് കുടിയേറിപ്പാർക്കുവാൻ

പുളിയനുറുമ്പുകൾ ചുറ്റുമുണ്ടോ

 

കളിക്കൂട്ടുകാരാമയൽപ്പക്കത്തുള്ളവർ

ഉണ്ണിച്ചോർ വെച്ചു കളിക്കുന്നുണ്ടോ

അവരുടെ സദ്യവട്ടങ്ങളെന്താണെന്ന്

അവരറിയാതൊന്നു ചൊന്നിടേണേ

അതിനേക്കാൾ സ്വാദൂറും വിഭവങ്ങളെല്ലാം

അവരേക്കാൾ മുന്നേ ഒരുക്കീടണം

ആമ്പലും തുമ്പയും തെച്ചിയും കൂട്ടിയാ

ചേമ്പിലത്താളിൽ വിളമ്പീടണം

അതിഥികൾ അത്ഭുതപ്പെട്ടങ്ങു നിൽക്കുമ്പോൾ

അരികിലായി മാറി ചിരിച്ചീടണം

 

ഉള്ളം കുളിരുന്നീ രസമെല്ലാം കളയുന്ന

ഉണ്ണീയെന്നമ്മ വിളിക്കുന്നുണ്ടോ

ചായപ്പൊടിയുടെ മണമുള്ള രൂപയും

കയ്യിൽ പിടിച്ചു കൊണ്ടമ്മയുണ്ടോ

ഒറ്റയോട്ടത്തിലെന്റുണ്ണി നീ പോകണം

എന്നമ്മ എന്നോട് ചൊല്ലുന്നുണ്ടോ

കോലായിലുള്ള വിരുന്നുകാർ കാണാതെ

പലഹാരം വാങ്ങിക്കൊടുക്കേണം ഞാൻ

അപ്പോൾ മുഖം വാടി  പോകുന്ന ആ രംഗം

ഇപ്പോഴും ഓർക്കുമ്പോൾ എന്തു സുഖം

 

എല്ലാം കഴിഞ്ഞു നീ പോരുന്ന നേരത്ത്

മെല്ലെ തിരിഞ്ഞൊന്ന് നോക്കീടണേ

അഴകേറും നനവുള്ള ആ രണ്ട് കണ്ണുകൾ

പുഴയോരത്തുള്ളൊരാ വീട്ടിലുണ്ടോ

ഞാൻ കൊടുത്തുള്ളൊരാ തെങ്ങോല പമ്പരം

വാടാതെ ഇപ്പോഴും കയ്യിലുണ്ടോ

പകരമായേകിയ പ്ലാവിലത്തൊപ്പിയിൽ

തിരുകിയ റോസാപ്പൂ വാടാതുണ്ട്

തുമ്പീ നിനക്കൊന്ന് ചൊല്ലിടാമോ അത്

വാടാതെ ഇപ്പോഴുമെൻ നെഞ്ചിലുണ്ട് 

Sameer Kalandan

YouTube

Facebook

Tag
thumbi ninakkonnu poivaraamo
thengola pambaram
thengolappamparam
balya kaalam
child hood days
malayalam kavitha
thumbi

Monday, August 3, 2020

മകനേ നിനക്കായ് (കവിത)


മകനേ നിനക്കായ് 

(കവിത) 


സമീർ കലന്തൻ 




മകനേ നിനക്കായ് പൊഴിയുന്നെൻ മൊഴിയിൽ

മിഴിനീർ കലർന്നയെൻ കരളിന്റെ ദു:ഖം

മകനേ ഇനീയെന്നറിയില്ല ഒരു വേള

ഒന്നിച്ചിരുന്നൊന്ന് പൊട്ടിച്ചിരിക്കുവാൻ


അകലെയാണെങ്കിലും ഒന്നടുത്തെത്തുവാൻ

മുകിലായിപ്പായുവാൻ വെമ്പുന്നു മനവും

ഇവിടേ വിറയ്ക്കുന്ന മഞ്ഞിലും മഴയത്തും

ഉടൽ പൊള്ളും ചൂടിലും അന്നാട്ടിനൊപ്പമാ


അവിടുന്നിറങ്ങിയ നിമിഷം മുതൽക്കെന്റെ

ഇടനെഞ്ചിൽ കരയുന്ന നിന്നമ്മ തൻ മുഖം

അവളേ ഒരുനാളും വെടിയുവാനാവില്ല

അവളോളമെത്തുവാൻ ഒന്നുമില്ലീ ഭുവിൽ


ദിനവും നിന്നമ്മയ്ക്ക് തണലായ് നീ മാറണം

അതിനായി നന്മ തൻ മരമായി നീ വളരണം

മകനേ നിനക്കൊപ്പം ചേർക്കണം സഹജനാം

മധുരച്ചിരിയുള്ള എൻ മണിക്കുട്ടനെ

 അവനൊന്നു വീഴുമ്പോൾ താങ്ങുവാനെത്തണം

പവൻ പോലെ മാറി നീ കുളിരായ് തലോടണം


നിങ്ങളിൽ സൗരഭ്യം എന്നും നിറച്ചിടാൻ

നിൽപ്പുണ്ട് ചാരത്ത് പുഷ്പ്പമായെൻ മകൾ

അവളെന്റ നെഞ്ചിലെ മണിവിളക്കാണെന്നും

അതു കൊളുത്തീടണേ എന്നെ സ്മരിച്ചിടാൻ


മകനേ നിൻ മതമെന്നുമുള്ളിലായ് തീരണം

മദം പൊട്ടും ചിന്തകൾ പാടേ വെടിയണം

നാടിനെ സേവിക്കാൻ മുന്നേ നീയെത്തണം

നാലാളറിയുന്ന നായകനാവണം



പറക്കുന്ന കൊടിയുടെ നിറമെല്ലാം മാഞ്ഞിടും

ഉറച്ചുള്ള മനസ്സിന്റെ നിറമെന്നും നിന്നിടും

മകനേ  ഇനിയൊന്നും മൊഴിയാനായി കഴിയില്ല

ഉടനേ  അടുത്തെത്തും  എനിക്കായൊരു മഞ്ചൽ


കരയാതിരിക്കേണം  പതറാതെ നിൽക്കേണം
കരകാണാകടലാണിതെന്നറിഞ്ഞീടണം

വീടിന്റെ മുന്നിൽ നീ ഞാനായി നിൽക്കേണം
വീഴാതെ കാക്കണം ഞാൻ പിറന്നാഗൃഹം


മകനേ ഇനിയൊന്നും മൊഴിയാനായി കഴിയില്ല
ഉടനേ അടുത്തെത്തും എനിക്കായൊരു മഞ്ചൽ

ഉടനേ അടുത്തെത്തും എനിക്കായൊരു മഞ്ചൽ

Sameer Kalandan 


YouTube
https://www.youtube.com/watch?v=jT9KUAecxZw

Facebook
https://www.facebook.com/sameerpkk

Tags
makane ninakkay
malayalam kavitha
lyrics

Saturday, August 1, 2020

പ്രിയ പത്നി (കവിത)


പ്രിയ പത്നി 


(കവിത)

സമീർ കലന്തൻ 

====================

കത്തുന്ന ചന്ദനത്തിരിയില്‍ നിന്നുയരുന്ന
കമനീയ ധൂപച്ചുരുള്‍ മാത്രം കാണ്മു ഞാന്‍

ചുറ്റും സുഗന്ധം പരത്തി നീറിപ്പിട-
ഞ്ഞറ്റം എരിഞ്ഞണഞ്ഞതിന്‍ ത്യാഗം മറന്നു ഞാന്‍

അത്തരം കത്തുന്ന തിരിയുണ്ടെന്‍ വീട്ടിലും
അപ്പൊന്‍തിരിയുടെ സഹനം മറന്നു ഞാന്‍

എന്‍ പ്രിയപ്പെട്ടവളാണെങ്കില്‍കൂടിയും
മുന്‍വിധിത്തിമിരിത്താല്‍ അന്ധനായി മാറി ഞാന്‍




വേതനമില്ലാതെ സേവനമേകി നീ
വേദന മാത്രമായി മിച്ചം പിടിച്ചു നീ

കുശലംപറയാനോ നേരമില്ലാതെയായി
കുശിനിച്ചുമരുകള്‍ക്കുള്ളിലാണെപ്പോഴും

പ്രിയമേറും വിഭവങ്ങള്‍ എല്ലാം ഒരുക്കി നീ
പ്രിയമുള്ള മക്കള്‍ക്കായി സര്‍വ്വം ത്യജിച്ചു നീ

എന്നിട്ടുമെന്തേ പെണ്ണേ നീയെപ്പോഴും
എല്ലാവരാലും തഴയപ്പെടുന്നതോ





പകലിലെ വേഷങ്ങളെല്ലാം അഴിച്ചു നീ
കുവലയമിഴിയാളായി വന്നിടുമെന്‍ ചാരെ നീ

പ്രയാസങ്ങള്‍ക്കെല്ലാമിടവേള നല്‍കി നീ
അനായാസമെന്‍ പ്രിയ തോഴിയായി മാറിടും

പ്രേമം തുളുമ്പുന്ന മഞ്ഞുള്ള രാത്രിയില്‍
കാര്‍ക്കൂന്തല്‍ കെട്ടഴിച്ചെന്നെപ്പുതച്ചു നീ

തേനൂറും പ്രണയത്തിന്‍ പൂക്കളാല്‍ തീര്‍ത്തൊരു
ഈറനാം ഹാരമെന്‍ മാറിലായി ചാര്‍ത്തി നീ

എന്നിട്ടുമെന്തേ പെണ്ണേ നീയെപ്പോഴും
എന്നാലും തഴയപ്പെടുന്നവളായതോ





മാറണം മാറാല മുറ്റിയെന്‍ ചിന്തകള്‍
തീരണം എന്നില്ലഹംഭാവമൊക്കെയും

ഒന്നിച്ചു വാഴുവാന്‍ ഒന്നായിത്തീരുവാന്‍
മന്നവനല്ല ഞാൻ സ്വയമറിഞ്ഞീടണം

കത്തുന്ന ചന്ദനതിരിയില്ല എൻ മുന്നില്‍
കമനീയ ധൂപച്ചുരുൾ വര്‍ണ്ണമിന്നില്ല

ചുറ്റും സുഗന്ധം പരത്തുന്ന നീ മാത്രം

  പത്നി നിന്‍ സുന്ദരപ്പൂമുഖം മാത്രം

 പ്രിയ പത്നി നിന്‍ സുന്ദരപ്പൂമുഖം മാത്രം


Sameer Kalandan



YouTube

https://youtu.be/7-IyP6-3Ap8

Facebook
https://www.facebook.com/sameerpkk


Tags
priyapathni
priya pathni
priyapatni
priya patni
kathunna chandhanathiri






Wednesday, February 23, 2011

കാരന്‍ ആംസ്ട്രോങ്ങ്‌

ചരിത്രത്തിന്‍റെ കാണാപ്പുറങ്ങളില്‍ എന്നോ നഷ്ടപ്പെട്ടുപോയ അറിവിന്‍റെ മുത്തുകള്‍, അല്ലെങ്കില്‍ ആരുടെയൊക്കെയോ കുത്സിത ശ്രമങ്ങളുടെ ഫലമായി പുറംലോകം കാണാതെ പോയ ചില ചരിത്ര സത്യങ്ങള്‍ . അവയെല്ലാം പെറുക്കിയെടുത്ത് കൃത്യമായി അടുക്കിവെച്ച് ഞങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് പ്രാസംഗികന്‍. ലോക മുസ്‌ലിങ്ങളുടെ വളര്‍ച്ചയും പ്രവര്‍ത്തന രീതിയും അവയെ നോക്കിക്കണ്ട മുസ്‌ലിങ്ങളും അവരുടെ വിലയിരുത്തലുകളും ഒക്കെയാണ് ചര്‍ച്ച. പക്ഷേ, സംസാരത്തിനിടയ്ക്ക് എപ്പോഴോ ഒരു പേര് പറഞ്ഞു പ്രാസംഗികന്‍. "കാരന്‍ ആംസ്ട്രോങ്ങ്‌". ഞാനിതുവരെ കേട്ടിട്ടില്ലാതിരുന്ന ഒരു പേരായിരുന്നു അത്. വീട്ടില്‍ പോയി നെറ്റില്‍ ഒന്ന് പേര് പരതി നോക്കിയപ്പോള്‍, കാരന്‍ ആംസ്ട്രോങ്ങിനെ കുറിച്ചുള്ള വിവരണങ്ങള്‍ കണ്ടപ്പോള്‍ സ്വയം ഒരു അപഹാസ്യത തോന്നി. എന്‍റെ അന്വേഷണത്വരയും അറിവിനോടുള്ള തൃഷ്ണയും എത്രത്തോളം വികലമാണെന്ന തിരിച്ചറിവില്‍. ഇത്രയ്ക്ക് പ്രശസ്തയായ ഒരു വ്യക്തിയെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന, പേര് ഒന്ന് കേള്‍ക്കുക പോലും ചെയ്യാതിരുന്ന തന്റെ അറിവിന്‍റെ സീമ ഏറ്റവും അടുത്തായിരുന്നുവെന്ന ബോധ്യപ്പെടലില്‍.

1949 നവംബര്‍ 14 നാണ് കാരന്‍ ആംസ്ട്രോങ്ങ്‌ എന്ന എഴുത്തുകാരി ബ്രിട്ടനില്‍ ജനിച്ചത്‌. കൗമാര കാലഘട്ടങ്ങളില്‍ ഒരു കന്യാസ്ത്രീയായിരുന്ന കാരന്‍ പിന്നീട് അതുപേക്ഷിക്കുകയും അതിലെ തിക്താനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 1982 ല്‍ "Through the Narrow Gate" എന്ന ഗ്രന്ഥം രചിക്കുകയുമുണ്ടായി.അതേറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അവര്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയും പാശ്ചാത്യരില്‍ അധികം പേര്‍ക്കും ഉണ്ടാവുന്ന മുന്‍വിധിയൊന്നും കൂടാതെ പ്രവാചകന്‍ മുഹമ്മദ്‌() യുടെ ജീവിതത്തെ നോക്കി കാണാന്‍ ശ്രമിക്കുകയും തദ്വാര "Muhamed : A Biography of the Prophet" എന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തപ്പോള്‍ ലോക മാധ്യമ രംഗത്ത് അത് ചര്‍ച്ചയായി. ജൂത-ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രാതിനിധ്യമുള്ള ഒരു രചയിതാവ് ആയത് കൊണ്ടാവാം അതിനൊരു പ്രത്യേകത വന്നത്. വളരെ ക്രിയാത്മകമായ രീതിയിലാണ് കൃതിയിലൂടെ അവര്‍ പ്രവാചക ജീവിതത്തെ സമീപിച്ചിരിക്കുന്നത്. അത് വായിച്ചു കഴിഞ്ഞ ആനന്ദത്തിലാണ് ഞാന്‍ നിങ്ങളുമായി അത് അല്‍പ്പം പങ്ക് വെയ്ക്കാമെന്ന് തീരുമാനിച്ചത്.

മുഹമ്മദ്‌ നബി() എന്ന പ്രവാചകന്‍റെ ജീവ ചരിത്രം വിവരിക്കുന്ന കൃതി വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ്. ഇന്ന് പല ആളുകളും പ്രവാചകനെ() മോശമായി ചിത്രീകരിക്കാന്‍ അല്ലെങ്കില്‍ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്ന പല സംഭവങ്ങളും
അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ സത്യസന്ധമായി കാരന്‍ ഇവിടെ വിവരിക്കുന്നുണ്ട്. മുഹമ്മദ്‌
നബി)യെ ഇകഴ്ത്താന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ മത്സരിക്കുന്ന ആളുകള്‍ ഒരുപാടുള്ള ഒരു സമൂഹത്തില്‍ നിന്നും വന്ന കാരന്‍ ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തുമ്പോള്‍ അത് അംഗീകരിക്കുന്നതോടൊപ്പം തന്നെ അതിലെ പോരായ്മകളേയും ചൂണ്ടി കാട്ടേണ്ടതുണ്ട് .

ഇത്തരത്തിലുള്ള ഒരു ഗ്രന്ഥ രചന നടത്തുമ്പോള്‍ പല തരത്തിലുള്ള പുസ്തകങ്ങളും മറ്റും വായിക്കുകയും അത്തരത്തില്‍ തന്നെ ഈ വിഷയവുമായി ബന്ധപെട്ട പല കാര്യങ്ങളും അന്വേഷിച്ചറിയേണ്ടതായിട്ടുണ്ട് . അപ്പോഴെല്ലാം ശ്രദ്ധിക്കേണ്ട ഒരു കാര്യം കിട്ടുന്ന വിവരങ്ങള്‍ കൃത്യമായ ശ്രോതസ്സില്‍ നിന്നും തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടതാണ് . അവര്‍ക്ക് പറ്റിയ ഒരു അബദ്ധവും അത് തന്നെയാണ്. മുസ്‌ലിം നാമധാരികളുടെ ഗ്രന്ഥങ്ങള്‍ എല്ലാം ഇസ്‌ലാമികമല്ല.പരിശോധനയ്ക്കായി അവര്‍ തെരഞ്ഞെടുത്ത പലതിലും തെറ്റായ വിവരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ അത് കാരന്റെ പുസ്തകത്തിലും ചെറിയ തോതില്‍ നിഴലിക്കുന്നുണ്ട്. കെട്ടുകഥകള്‍ നിറഞ്ഞ പല 'ഇസ്‌ലാമിക ഗ്രന്ഥത്തിലും' കാരന്‍ തപ്പി നോക്കിയിട്ടുണ്ടാവും.പല അബദ്ധങ്ങളുടേയും അലകള്‍ ഇതില്‍ ദൃശ്യമാവുന്നത്കൊണ്ട് അങ്ങിനെ സംശയിക്കേണ്ടിയിരിക്കുന്നു.

മുഹമ്മദ്‌ നബി(സ) ഖുര്‍ആന്‍ എന്ന ഏറ്റവും മികച്ച ഒരു സാഹിത്യ കൃതി സൃഷ്ടിച്ചു എന്നൊരു പരമാര്‍ശം ഈ ഗ്രന്ഥത്തില്‍ ഉണ്ട്. തികച്ചും തെറ്റാണത്. ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ) സൃഷ്ടിച്ചതല്ല. മറിച്ച് ,അത് ദൈവത്തില്‍ നിന്നും അവതരിപ്പിക്കപ്പെട്ടതാണ് .കൃത്യമായും ഖുര്‍ആനെ പഠിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യവുമാണ് അത്. പ്രവാചകന്‍ (സ) മരണപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഖുര്‍ആന്‍ സമാഹരിച്ചത് എന്നൊരു പരാമര്‍ശവും ഇതിലുണ്ട്.വലിയ ഒരു അബദ്ധമാണത്. ഖുര്‍ആന്‍ പ്രവാചകന്‍(സ)യുടെ ജീവിത കാലത്ത് തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. നബി(സ) യുടെ വിയോഗാനന്തരം,രണ്ട് ചട്ടകള്‍ക്ക് ഇടയിലുള്ള ഒരു ഗ്രന്ഥമാക്കുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ചെയ്തത്.

അതുപോലെ തന്നെയാണ് മുഹമ്മദ്‌ നബി (സ) യുടെ പ്രിയ പത്നിമാരെ സംബധിച്ചുള്ള ചില വാസ്തവ വിരുദ്ധമായ ചില പരാമര്‍ശങ്ങളും, സൗര്‍ ഗുഹയ്ക്ക് മുന്നിലായി ഒറ്റ രാത്രി കൊണ്ട് വളര്‍ന്ന അക്കേഷ്വാ മരവും, എല്ലാ അറബികള്‍ക്കുമായുള്ള പ്രവാചകനായി തന്നെ അയച്ചുവെന്ന ധ്വനിയുള്ള പ്രവാചകന്‍റെ (സ) തെറ്റായ മൊഴിയും തുടങ്ങി അങ്ങിനെ പോവുന്നു ചെറുതും വലുതുമായ പല പ്രസ്താവനകള്‍. രാഷ്ട്രീയ ലക്ഷ്യം ഉന്നമാക്കി കൊണ്ടുള്ളതാണ് ഹിജ്റ എന്ന കാരന്‍റെ വിവരണവും ദാറുല്‍ ഹര്‍ബ്, ദാറുല്‍ ഇസ്‌ലാം എന്ന വിഷയത്തിലുള്ള അവരുടെ വികലമായ അറിവും പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല.

ഇങ്ങിനെയൊക്കെയാണെങ്കിലും കാരന്‍ ആംസ്ട്രോങ്ങ്‌ എന്ന അസാധാരണ ധൈര്യമുള്ള എഴുത്തുകാരിയുടെ പ്രതിബദ്ധത എടുത്തു പറയാതിരിക്കാന്‍ വയ്യ.കാരണം ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ നിന്ന് സധൈര്യം തനിക്ക് സത്യമെന്ന് തോന്നിയ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ തന്റേടം കാണിച്ച അവരെ അഭിനന്ദിക്കുക തന്നെ വേണം.ഒരു മഹാഭൂരിപക്ഷം, സത്യത്തെ വികൃതമാക്കി ചരിത്രത്തെ കൊഞ്ഞനം കുത്തുമ്പോള്‍ ,തന്‍റെ ആദര്‍ശം അല്ലാഞ്ഞിട്ടു കൂടി അതല്ല ശരി ഇതാണ് ശരി എന്നെങ്കിലും പറയാന്‍ സ്ഥൈര്യം കാണിച്ച ആ ധീര വനിതയുടെ തീരുമാനത്തിന് ഒരു സല്യൂട്ട് നല്‍കി കൊണ്ടെങ്കിലും ഞാന്‍ എന്‍റെ ധാര്‍മിക പിന്തുണ പ്രഖ്യാപിക്കുന്നു.





















Friday, August 27, 2010

ഇന്ത്യയും ഇസ്‌ലാമും അമുസ്‌ലിങ്ങളും

വീണ്ടുമൊരു റമദാന്‍ 17. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയെ പോലുള്ള ഒരു ബഹുമത സമൂഹം നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരു സായുധ ജിഹാദിന്റെ ആവശ്യകതയും അനാവശ്യവും നമ്മള്‍ അവിടെ കണ്ടതാണ്. ഇത് ഇന്ത്യയാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും മതമില്ലാത്തവനും കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ്കാരനും ബിജെപി യും ലീഗും ദളും അരാഷ്ട്രീയവാദിയും മലയാളിയും തമിഴനും പഞ്ചാബിയും കാശ്മീരിയും കറുത്തവനും വെളുത്തവനും ഉള്ളവനും ഇല്ലാത്തവനും എല്ലാം ജീവിക്കുന്ന നമ്മുടെ അഭിമാന ഭാരതം. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ഭാഷയും മതവും സംസ്ക്കാരവും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സുന്ദര ഭാരതം.

ഇവിടെ ജീവിക്കേണ്ട ഒരു മുസ്‌ലിം അവിടെയുള്ള അമുസ്‌ലിങ്ങളുമായി എങ്ങിനെ ഇടപെടണം എന്ന കാര്യത്തില്‍ കൃത്യമായ ഒരു മാര്‍ഗ്ഗ രേഖയുണ്ട്.ഇത് വരെയും നമ്മള്‍ അങ്ങിനെ ജീവിച്ചു പോന്നു.എന്നാല്‍ ഈയിടെയായി അതിനു ഭംഗം വരുന്ന രീതിയില്‍ അസുഖകരമായ പലതും കാണുകയും പുതിയ ചില 'ഇസ്‌ലാമിക മാര്‍ഗ്ഗങ്ങള്‍' ചില ആളുകള്‍ പറയുകയും ചെയ്യുമ്പോള്‍ വളരെ പരിമിതമായ എന്റെ അറിവില്‍ നിന്ന് കൊണ്ട് അല്‍പ്പമെങ്കിലും പറയേണ്ടത് ഒരു മുസ്‌ലിമെന്ന നിലയില്‍ എന്റെ ബാധ്യത കൂടിയാണ്. ആരെയെങ്കിലും വ്യക്തിപരമായോ സംഘടനാപരമയോ ആക്ഷേപിക്കാനല്ല ഇതെന്ന് ഞാന്‍ പറയുമ്പോള്‍ അതൊരു മുന്‍‌കൂര്‍ ജാമ്യമായി കാണില്ല എന്ന് വിശ്വസിക്കുന്നു.എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ ശിക്ഷണവും ആദരണീയനായ എന്റെ
ഗുരുനാഥന്റെ അധ്യാപനങ്ങളും എന്റെ വായനയും ചിന്തകളുമാണ് എന്നെ സ്വാധീനിച്ചിട്ടുണ്ടാവുക. ഞാന്‍ പറയുന്നതെല്ലാം ശരിയെന്ന വാശിയൊന്നും എനിക്കില്ല.നിങ്ങള്‍ക്ക് തിരുത്തുവാനും വിമര്‍ശിക്കുവാനും ഏറെ സ്വാതന്ത്ര്യമുണ്ട്.

ഇസ്ലാമിക ദൃഷ്ട്യാ അമുസ്‌ലിം സമൂഹത്തെ പ്രധാനമായും മൂന്നായാണ് തരാം തിരിച്ചിട്ടുള്ളത്.

1) ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലുള്ള അമുസ്‌ലിങ്ങള്‍ അഥവാ സമൂഹങ്ങള്‍
2) മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചുട്ടുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍
3) മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ കഴിയാമെന്ന് ഉടമ്പടിയുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍

ഇതില്‍ ഏതിലാണ് ഇന്ത്യയിലെ അമുസ്‌ലിങ്ങളെ കൂട്ടുക.ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമല്ല എന്നത് കൊണ്ട് ഒന്നാമത്തെ പട്ടിക തള്ളാം.ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുഴുവനും മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ രണ്ടും ഉപേക്ഷിക്കാം.എന്നാല്‍ ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കാമെന്ന കരാറിലാണ് ഉള്ളത്.അത് ഒരു മേശക്ക് ഇരുവശവും ഇരുന്ന് ഒപ്പിട്ട ഒരു ഉടമ്പടിയല്ല.മറിച്ച് ഇവിടുത്തെ ഭരണഘടന പ്രകാരം നമ്മളെല്ലാം മറ്റു സമൂഹങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ സമാധാനത്തില്‍ കഴിയാമെന്ന ഒരു പ്രതിജ്ഞയാണ്.ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ഈ പ്രതിജ്ഞ ഒരു കരാര്‍ പോലെ ഓരോ ഭാരതീയനും നിര്‍ബന്ധപൂര്‍വ്വം കാത്തു സൂക്ഷിക്കുന്നുമുണ്ട്.

മനുഷ്യരെല്ലാം അടിസ്ഥാനപരമായി ഒന്നാണ്."നിങ്ങളെല്ലാവരും ആദമില്‍ നിന്നാണ് ,ആദമാകട്ടെ മണ്ണില്‍ നിന്നും". എല്ലാവര്‍ക്കും അറിയാവുന്നതാണിത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. " (വിശുദ്ധ ഖുര്‍ആന്‍ 49:13)

എത്ര സുന്ദരമായ വാചകങ്ങളാണിത്. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കെല്ലാം പടച്ച തമ്പുരാന്‍ വിശ്വാസപരമായ സ്വാതന്ത്യം നല്‍കി. നല്‍കപ്പെട്ട ബുദ്ധിയും വിവേകവും വെച്ച് ആര്‍ക്കു വേണമെങ്കിലും തങ്ങളുടെ വിശ്വാസം ക്രമപ്പെടുത്താം. ഇവിടെ ഒരാള്‍ മറ്റൊരാളെ നിര്‍ബന്ധിച്ചു തന്റെ മതത്തിലേക്ക് കൊണ്ട് വരേണ്ട ആവശ്യമേ ഇല്ല.പടച്ച തമ്പുരാന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല.പിന്നെ പടപ്പുകളായ നമ്മളെന്തിന് നിര്‍ബന്ധിക്കണം.അല്ലാഹു പറയുന്നു.
"നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?" (വിശുദ്ധ ഖുര്‍ആന്‍ 10:99) സൂറത്ത് ബഖറയില്‍ അല്ലാഹു പറയുന്നു." മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല"

ഇതെല്ലാം അറിയാവുന്ന നമ്മള്‍ സമാധാനത്തില്‍ ഇവിടെ ജീവിച്ചു വരുമ്പോള്‍ അതിനു വിഘ്നം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി തന്നെ ചില ആളുകള്‍ ചെയ്തു വരുന്നു.അതിന് പല കാരണങ്ങളും ഉണ്ടായേക്കാം.എന്നാല്‍ ഒരു മുസ്‌ലിം ഇവിടെ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ക്ഷമയാണ് അതില്‍ പ്രധാനം.പ്രതികരിക്കാം പക്ഷെ പ്രതികാരം വേണ്ടല്ലോ.മുസ്‌ലിങ്ങള്‍ക്ക് വേദനയുണ്ടാവുന്ന എന്തെങ്കിലും ഈ ബഹു മത സമൂഹത്തില്‍ ഉണ്ടായാല്‍ അതിന് കൈ വെട്ടാനും കാല്‍ വെട്ടാനും പോയാല്‍ പിന്നെ സമാധാനത്തിന്റെ പര്യായമായ ഇസ്‌ലാമിന് എന്ത് പ്രസക്തി?.
പരിശുദ്ധ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മുസ്‌ലിങ്ങളെ തടയല്‍ എത്രത്തോളം വേദനയുള്ളതാണ്. അങ്ങിനെ ചെയ്തവരോട്‌ പോലും പ്രതികാരം വേണ്ട എന്നല്ലേ പടച്ചവന്‍ പറഞ്ഞത്. മാത്രമോ അവരോടു നന്മയില്‍ പരസ്പ്പരം സഹകരിക്കാനും തിന്മയില്‍ നിസ്സഹകരണം ചെയ്യാനുമല്ലേ കല്‍പ്പിച്ചത്.

"മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌." (വിശുദ്ധ ഖുര്‍ആന്‍ 5:2)

ഒരു വിഭാഗം ഒരു തെറ്റ് ചെയ്തു എന്നത് കൊണ്ട് അവരോടു വൈരാഗ്യം വെച്ച് പുലര്‍ത്തേണ്ട കാര്യം ആര്‍ക്കുണ്ടെങ്കിലും മുസ്‌ലിമിന് ഉണ്ടാവാന്‍ പാടില്ലല്ലോ. എല്ലാം സഹിച്ച് എല്ലാം നഷ്ടപ്പെട്ട് ഒരു വിനീത വിധേയനാവണം എന്നല്ലല്ലോ ഇതിനര്‍ത്ഥം.തിരിച്ചടിയും അതിന് വേണ്ട നിബന്ധനകളും സന്ദര്‍ഭങ്ങളും നമ്മള്‍ ജിഹാദുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്തതുമാണ്.

മനുഷ്യാവകാശങ്ങളെ കുറിച്ച് പറഞ്ഞ പ്രവാചകന്‍(സ) പോലെ മറ്റൊരാളും ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനെ ആരെങ്കിലും വധിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ആസ്വദിക്കാന്‍ കഴിയില്ല".ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ആണിത്.മറ്റൊരു ഹദീസ് നോക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനോട് ആരെങ്കിലും അക്രമം ചെയ്‌താല്‍ അല്ലെങ്കില്‍ അപമാനം വരുത്തിയാല്‍ അതുമല്ലെങ്കില്‍ ആ വ്യക്തിയെ കൊണ്ട് നിര്‍ബന്ധിച്ചു അയാള്‍ക്കിഷ്ടമില്ലാത്തത് ചെയ്യിപ്പിച്ചാല്‍ അന്ത്യനാളില്‍ അവന്‍ എന്റെ ശത്രുവായിരിക്കും." ഇതില്‍ കൂടുതല്‍ എങ്ങിനെയാണ് പറഞ്ഞു തരേണ്ടത്‌.എന്തേ ഇനിയും നമ്മുടെ ചില ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തത്.

ഇനി നമ്മുടെ നാട്ടിലെ ഏതെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ എന്തെങ്കിലും അപമാനം മുസ്‌ലിങ്ങള്‍ക്ക് ഉണ്ടാക്കിയാല്‍ അതെ നാണയത്തില്‍ തിരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരാണ് ഇക്കൂട്ടരെ പഠിപ്പിച്ചത്.സഹനവും വിട്ടുവീഴ്ചയും ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നുള്ള കാര്യം ഇവര്‍ മനസ്സിലാക്കുന്നില്ലല്ലോ.‍ ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു സമുദായം ഒന്നടങ്കം ശിക്ഷിക്കപ്പെടുവാന്‍ പറ്റില്ലല്ലോ.ആ സമൂഹം ഒന്നടങ്കം ആ തെറ്റിനെ ന്യായീകരിക്കാത്തിടത്തോളം കാലം.പ്രവാചകനെ കുറിച്ചോ ഇസ്‌ലാമിനെ കുറിച്ചോ മോശമായി പല ആളുകളും പലതും പറയും.അത് അദ്ധ്യാപകനായാലും അഞ്ചല്‍ക്കാരനായാലും വിധി ഒന്ന് തന്നെയാണ്.പരമാവധി ക്ഷമിക്കുക.രാജാധിരാജനായ അല്ലാഹു പറയുന്നത് ശ്രവിക്കൂ.

"തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു." (വിശുദ്ധ ഖുര്‍ആന്‍ 3:186)
ഈ വചനം 2010 ല്‍ ഇറങ്ങിയതല്ല. ജുത്-ക്രൈസ്തവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും പലതും കേള്‍ക്കേണ്ടി വരുമെന്ന് പറയുന്നത് സര്‍വജ്ഞനായ ദൈവം തമ്പുരാനാണ്.അപ്പോള്‍ ക്ഷമിക്കണമെന്നും സൂക്ഷ്മത കൈക്കൊള്ളണമെന്നും പറയുന്നതും ഇതേ ദൈവം തമ്പുരാന്‍ തന്നെ.ഇതിനെക്കാളും അപമാനം മുസ്‌ലിങ്ങള്‍ ലോകം അഭിമുഖീകരിച്ചിട്ടുണ്ട്.മക്കാ കാലഘട്ടത്തിലെ അപമാനങ്ങള്‍ ക്ഷമാപൂര്‍വ്വം കൈക്കൊണ്ടവരാണ് മുസ്‌ലിങ്ങള്‍. തന്റേടികളായ ആളുകള്‍ പ്രതികരിക്കാന്‍ ഇല്ലാഞ്ഞിട്ടാണോ. പാതിരാവിന്റെ മറവില്‍ മാര്‍ക്കറ്റില്‍ പോയി ബോംബ് വെയ്ക്കുന്ന നമ്മുടെ ഭീരുക്കളായ 'പോരാളികളെ' പോലെയുള്ളവരല്ല,പാഞ്ഞു വരുന്ന വന്യ മൃഗത്തെ നേര്‍ക്ക്‌ നേരെ നിന്ന് പോരാടുന്ന സയ്യിദു ശുഹദാ ഹംസ(റ) യെ പോലെയുള്ള,എത്ര വലിയവന്റെ മുന്നിലും പോയി സധൈര്യം അടരാടാന്‍ കെല്‍പ്പുള്ള ഉമര്‍(റ)യെ പോലെയുള്ള,മുഅത്ത യുദ്ധത്തില്‍ ഏറ്റ മുറിവുകളെല്ലാം ശരീരത്തിന്റെ മുന്‍ഭാഗത്ത്‌ മാത്രമായി ഏറ്റുവാങ്ങി വീരരക്ത സാക്ഷിയായ ജഅഫര്‍(റ) യെ പോലെയുള്ള ചുണക്കുട്ടികള്‍ കൂടെയുള്ള റസൂല്‍(സ)ക്ക് ‍ഇവരില്‍ ആരെയെങ്കിലെയും വിട്ട് അബൂജഹലിന്റെ കൈ വെട്ടിയെടുത്തു കൊണ്ട് വരാന്‍ പറഞ്ഞാല്‍,നിമിഷങ്ങള്‍ക്കകം അത് നടപ്പിലാകുമെന്ന് ഒരാള്‍ക്കും സംശയം ഉണ്ടാവില്ല. വെറുതെയല്ല റസൂല്‍(സ)യെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത കാരണം തന്നെ ധാരാളം.പക്ഷെ അങ്ങിനെയുണ്ടായോ?ഇല്ല തന്നെ. കാരണം അവിടെ ക്ഷമയും സൂക്ഷ്മതയും പാലിച്ചു കൊണ്ട് അവര്‍ യഥാര്‍ത്ഥ മുസ്‌ലിങ്ങളായി മാറി.

ഇനി അല്ലാഹുവിന്റെ പ്രാവചകന്‍(സ)യെ അപമാനിച്ചത് ഒരു മാഷ്‌ എന്നല്ല ഒരു മാര്‍ജ്ജാരന്‍ തന്നെ ആയാലും ശിക്ഷ നടപ്പാക്കാന്‍ ഒരു വ്യക്തിക്ക് അധികാരമില്ല.അവന്‍ ജീവിക്കുന്നത് ഒരു ഇസ്‌ലാമിക രാജ്യത്തില്‍ ആണെങ്കില്‍ കൂടി. അത് നടപ്പാക്കേണ്ടത് അതിന് ഉത്തരവാദപ്പെട്ടവരാണ്. ഇസ്‌ലാമിക ശരീഅത്ത് നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന എന്റെ മകനോ മകളോ വ്യഭിച്ചരിക്കുന്നത് ഞാന്‍ കണ്ടാല്‍ പോലും അവരെ എറിഞ്ഞു കൊല്ലാനോ,എന്റെ ധനം അപഹരിച്ചവന്റെ കൈ മുറിക്കുവാനോ എനിക്ക് അവകാശമില്ല എന്നിരിക്കെ മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു നാട്ടില്‍ ഒരു മുസ്‌ലിം എങ്ങിനെ ശിക്ഷാനടപടികള്‍ നടപ്പാക്കും. ആളുകളെല്ലാം അവരുടെ ഇഷ്ടപ്രകാരം ശിക്ഷയും വിധിയും നടപ്പിലാക്കിയാല്‍ പിന്നെ നാട്ടില്‍ അരാജകത്വമേ ഉണ്ടാവൂ. പ്രതികാരത്തേക്കാളും വിട്ടുവീഴ്ച്ചക്കാണ് ഖുര്‍ആന്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ‍പരിഹാസങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വരും,അപ്പോഴെല്ലാം ക്ഷമ കാണിക്കുക എന്ന ഖുര്‍ആന്‍ വചനം മറക്കാതിരിക്കുക

ആളുകള്‍ ചോദിക്കും ക്ഷമയ്ക്ക് ഒരു അതിരില്ലേ എന്ന്? മക്കാ ജീവിതത്തില്‍ വിഷമങ്ങള്‍ അനുഭവിച്ചപ്പോള്‍ സഹാബികള്‍ റസൂല്‍(സ)യോട് പരാതി പറയുന്ന ഒരു രംഗമുണ്ട് ചരിത്രത്തില്‍ . പണ്ട്, മുസ്‌ലിമായതിന്റെ പേരില്‍ മാത്രം ‍വാളു കൊണ്ട് തല അറുക്കപ്പെട്ട അനുഭവം മുന്‍ഗാമികള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത്രയ്ക്ക് വല്ലതും നിങ്ങള്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ ക്ഷമിച്ചു കൊണ്ട് സൂക്ഷ്മത പാലിക്കൂ എന്ന് പറഞ്ഞു പ്രവാചകന്‍(സ) അവരെ മടക്കി അയക്കുകയുണ്ടായി.
നമുക്ക് മറ്റൊരു വശം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട് .മഹാനായ ഈ പ്രവാചകനെ നിന്ദിക്കുക എന്നത് ഒരു ചെറിയ കാര്യമാണോ?പടച്ചവനാണേ സത്യം അതൊരു നിസ്സാര കുറ്റമല്ല. ലോക മുസ്‌ലിങ്ങള്‍ തങ്ങളുടെ ജീവനേക്കാളും ഇഷ്ടപ്പെടുന്ന ആ സ്നേഹ ഗുരുവിന് ഒരു ചെറിയ അപമാന ക്ഷതം പോലും താങ്ങാന്‍ മുസ്‌ലിങ്ങള്‍ക്ക് ആവില്ല തന്നെ.അങ്ങിനെയുള്ള തെറ്റുകള്‍ ഒരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല.എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.പക്ഷെ എങ്ങിനെ ? അവിടെയാണ് നമുക്ക് ഈ ലോക ഗുരുവില്‍ മാതൃകയുള്ളത്. എതിര്‍ക്കേണ്ടതും പ്രതികരിക്കേണ്ടതും ഈ മഹാന്‍ അവര്‍കള്‍ പഠിപ്പിച്ചത് പോലെ തന്നെയായിരിക്കണം എന്ന് മാത്രം .
ഇപ്പോള്‍ പ്രവാചകന്‍(സ) ജീവിച്ചിരിക്കുന്നുണ്ട് എന്ന് വിചാരിക്കുക.ഇത്തരത്തില്‍ പ്രവാചകനെ(സ) ആക്ഷേപിച്ച ഒരു വ്യക്തിയോട് എന്തായിരിക്കും പ്രാവാചകന്റെ പ്രതികരണം. അയാളുടെ കൈ വെട്ടാന്‍ പറയുമോ പ്രവാചകന്‍? ഇല്ല ഒരിക്കലുമില്ല. പണ്ട് ഉഹുദ് യുദ്ധാനന്തരം പ്രവാചകനെ കളിയാക്കി കൊണ്ട് ഖാലിദ് ബിന്‍ വലീദും അബൂ സുഫിയാനും പ്രവാചകനെ(സ) കളിയാക്കുന്നുണ്ട്. പക്ഷെ പ്രവാചകന്‍(സ) നിശബ്ദനാവുകയാണ് ചെയ്തത്. എന്നാല്‍ ഞങ്ങളുടെ ഹുബുലാ ദേവിയാണ് ഈ യുദ്ധത്തിലെ ജയത്തിനു കാരണമെന്നും ഞങ്ങള്‍ക്ക് ഹുബുലാ ദേവി രക്ഷയ്ക്ക് ഉണ്ട് എന്നും നിങ്ങള്‍ക്ക് അതില്ല എന്നും പറഞ്ഞപ്പോള്‍,അഥവാ ആദര്‍ശത്തെ തൊട്ടു കളിച്ചപ്പോള്‍ പ്രവാചകന്‍(സ) പ്രതികരിക്കാന്‍ പറയുകയുണ്ടായി. "അല്ലാഹു മൗലാനാ വലാ മൗലാ ലക്കും" (ഞങ്ങളുടെ രക്ഷയ്ക്ക് അല്ലഹുവുണ്ട് നിങ്ങള്‍ക്കതില്ല.) ഇവിടെ വ്യക്തിപരമായ കളിയാക്കലില്‍ പ്രവാചകന്‍(സ) നിശബ്ദനായത് പ്രത്യേകം ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ 23 വര്‍ഷത്തെ ജീവിതം നമുക്ക് മുന്നിലുണ്ട്. ക്ഷമാ പൂര്‍ണ്ണമായ പ്രതികരണങ്ങളേ അധികവും കാണാന്‍ കഴിയുകയുള്ളൂ.

തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്ന എന്റെ പ്രിയ സഹോദരന്മാരെ ഒന്നാലോചിക്കുക. സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ ഇത് ചെയ്യുന്നത്.എന്നാല്‍ അറിയുക. ആ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ഇത്തരക്കാര്‍ക്ക് ലഭിക്കില്ല എന്ന് പറഞ്ഞ ആ പ്രവാചകന്‍(സ)യുടെ വാക്ക് ഓര്‍മ്മിക്കുക. അദ്ധേഹത്തെ അനുസരിച്ച് കൊണ്ടാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത്. അല്ലാതെ ധിക്കരിച്ചു കൊണ്ടല്ല. ഈ നാട്ടില്‍ ഒരു നിയമ സംഹിതയുണ്ട്. എല്ലാവര്‍ക്കും തുല്യ മത സ്വാതത്ര്യം വിഭാവനം ചെയ്യുന്നുമുണ്ട് . അത് നിഷേധിക്കപ്പെടുമ്പോള്‍ നേരിടാന്‍ അതിന്റേതായ സംവിധാനങ്ങളുമുണ്ട് . നിയമം കയ്യിലെടുക്കാതെ ഭരണകൂടത്തിന് വിധേയനായി ജീവിക്കാന്‍ ഇതൊരു പ്രേരകമാവട്ടെ.