Thursday, October 15, 2009

പണ്ടാരോ പറഞ്ഞ പോലെ...

കഴിഞ്ഞ ദിവസം ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ സംഭാഷണത്തിനിടയില്‍ ജ്യേഷ്ഠന്‍ പറഞ്ഞു "ഇതിപ്പോള്‍ പണ്ടാരോ പറഞ്ഞ പോലെ .."വിഷയം ഗൗരവമുള്ളതായത്കൊണ്ട് അപ്പോള്‍ ഒന്നും പറഞ്ഞില്ല.എന്നാല്‍ പിന്നീട് ഞാന്‍ അതിനെ കുറിച്ച് ഒന്ന് ആലോചിച്ചു.പണ്ട് ആര്,എന്താണ് പറഞ്ഞത്?ചെറുപ്പം മുതലേ കേട്ട് തുടങ്ങിയ ഒരു വാക്കാണ്‌ ഇത്.ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമല്ലോ.അത് കൊണ്ടാണല്ലോ എല്ലാവരും ഇങ്ങിനെ പറയുന്നത്.പറ്റാവുന്ന സ്ഥലത്തെല്ലാം അന്വേഷിച്ചു.ആര്‍ക്കും അറിയില്ല പണ്ടുള്ളവര്‍ എന്താണ് പറഞ്ഞതെന്ന്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയുമെങ്കില്‍ എനിക്കൊന്നു പറഞ്ഞുതരണം.ആരാണാ വിളവന്‍?എന്ത് പണ്ടാരം ആണ് അവന്‍ പറഞ്ഞത്? ആരെങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞെങ്കില്‍ അത് ആരാണ് അല്ലെങ്കില്‍ എന്താണ് എന്നൊന്നും ആലോചിക്കാതെ അതങ്ങ് ഏറ്റെടുക്കുന്നതില്‍ നമ്മള്‍ മലയാളികള്‍ എല്ലാവരിലും മുന്നിലാണല്ലോ.ഇതിപ്പോള്‍ 'പണ്ടാരോ പറഞ്ഞപോലെ' ഞാനിതിന്റെ ചരിത്ര പശ്ചാത്തലം ഒന്നും അന്വേഷിച്ചു പോകുന്നൊന്നുമില്ല.രസമുള്ള വിഷയമായത് കൊണ്ട് ഒന്ന് പങ്കുവെച്ചുവന്നു മാത്രം.അല്ലാതെ പണ്ടാരോ പറഞ്ഞപോലെ......

Wednesday, October 7, 2009

ഷെര്‍ലക്ക് ഹോംസ്

പ്രീ ഡിഗ്രി ആദ്യവര്‍ഷത്തിലാണ് ഞാന്‍ ആദ്യമായി ഷെര്‍ലക്ക് ഹോംസിനെ കുറിച്ചറിയുന്നത്. മാമാടെ മകന്‍ തന്ന "ദി ഹൗണ്ട് ഓഫ് ബാസ്ക്കര്‍വില്‍സ്‌" എന്ന നോവല്‍ ആണ് ഞാന്‍ അന്ന് വായിച്ചത്. ഒറ്റ ഇരിപ്പില്‍ തന്നെ ആ പുസ്തകം മുഴുവന്‍ വായിച്ചത് ഇന്നും നല്ല ഓര്‍മയുണ്ട്. അന്ന് മുതല്‍ തുടങ്ങിയ "ഹോംസ് ഭ്രാന്ത്‌" ഇന്നും തീര്‍ന്നില്ല എന്നത് ഒരു സത്യം തന്നെയാണ്.തുടര്‍ പഠനങ്ങളില്‍ ഹോംസിന്റെ കഥകള്‍ പഠിക്കാനുണ്ടായത് കൂടുതല്‍ ഹോംസിനെ ഇഷ്ടപ്പെടാന്‍ കാരണമായി. എന്നാല്‍ ഷെര്‍ലക്ക് ഹോംസ് ഒരു സങ്കല്‍പ്പ കഥാപാത്രം മാത്രമാണെന്നും കഥാകാരന്‍ വാട്സന്‍ അല്ലായെന്നുമുള്ള സത്യം ഇപ്പോഴും പലര്‍ക്കും അജ്ഞാതമാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇങ്ങിനെയൊന്ന് ബ്ലോഗാം എന്ന് തീരുമാനിച്ചത്. നെറ്റിലൂടെ ഒന്ന് തപ്പി തെരഞ്ഞതും പണ്ടത്തെ വായനയും കൂട്ടിക്കിഴിച്ചാണ് ഇതെഴുതുന്നത്. ആധികാരിക രേഖയെന്ന് ഒരവകാശവും ഇല്ലായെന്ന് മാത്രമല്ല, ഒന്നേകാല്‍ ഔണ്‍സ് ബുദ്ധിയുടെ ഒരു കുറവും ഈയുള്ളവനുള്ളത് മറച്ചുവെക്കുന്നുമില്ല. തെറ്റ് കുറ്റങ്ങള്‍ കാണിച്ച് എന്നെയൊന്നു കമന്റാന്‍ മറക്കല്ലേ....

സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന ഒരു ഡോക്ടര്‍ എഴുതിയ കഥകളിലെ നായകന്റെ പേരാണ് നമ്മള്‍ ഇവിടെ വിവരിച്ച സാക്ഷാല്‍ ഷെര്‍ലക്ക് ഹോംസ്. 1859 ല്‍ ജനിച്ച് 1930 ല്‍ മരണപ്പെട്ട ഈ ഡോക്ടര്‍ ഒരുപാട് ലേഖനങ്ങളും മറ്റും എഴുതിയിട്ടുണ്ട്. പക്ഷെ ഒന്നും പച്ച പിടിച്ചില്ല എന്ന് മാത്രം. "The White Company" പോലെ നല്ല കൃതികള്‍ ഉണ്ടായിട്ടു കൂടി. എന്നാല്‍ ഷെര്‍ലക്ക് ഹോംസ് എന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് പുതിയ രീതിയില്‍ ഒരു അപസര്‍പ്പക കഥ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ലോകം ഞെട്ടി. പച്ച പിടിക്കാതിരുന്ന അദ്ധേഹത്തിന്റെ കീര്‍ത്തി "പച്ച" എന്ന് മാത്രമല്ല ചുകപ്പും മഞ്ഞയും നീലയുമൊക്കെയുള്ള വര്‍ണ്ണശബളങ്ങളായി മാറി. 1887 ല്‍ ഇറങ്ങിയ"A Study in Scarlet" ആണ് ആദ്യം വെളിച്ചം കണ്ട ഹോംസ് കൃതി."ചുകപ്പില്‍ ഒരു പഠനം" എന്ന ശീര്‍ഷകം തന്നെ ജനങ്ങള്‍ക്കിഷ്ടമായി. പിന്നെ പിന്നെ ഹോംസ് വളരുകയായിരുന്നു.വളര്‍ന്നു വളര്‍ന്ന് ഹോംസ് എന്ന സൃഷ്ടി തന്റെ സ്രഷ്ടാവായ കോനന്‍ ഡോയലിനെക്കാളും മുകളിലേക്കുയര്‍ന്നു.അവസാനം ജന്മം കൊടുത്തവനെ നിര്‍വീര്യനാക്കി ഹോംസ് ജനമനസ്സുകളില്‍ അനശ്വരനായി നിറഞ്ഞു നിന്നു. ലോകാവസാനം വരെ അതിനു മാറ്റ് കുറയുകയില്ല.


നോറ ഹെല്‍മെര്‍ക്ക് ഒരിക്കലും ഹെന്‍ റിക്‌ ഇബ്സനെക്കാള്‍ മുകളിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. "പാവ വീട്ടില്‍" അത് ഒതുങ്ങി നിന്നു. "മഞ്ഞി"ലെ വിമല ഒരിക്കലും എം.ടി.യുടെ അയലത്ത് പോലും എത്തില്ല. മജീദും സുഹറയും നമുക്കെല്ലാം ഒരു നൊമ്പരം തന്നുവെങ്കിലും ഒരു "ബാല്യകാല സഖി"യായി അത് ഇന്ന് നമ്മോടൊപ്പം ഇല്ല ബഷീറിനെപ്പോലെ. വായനക്കാര്‍ക്ക് ഹൃദയത്തില്‍ ഒരു ചലനം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ തന്നെയാണ് ഇവയെല്ലാം. എന്നാല്‍ അവരൊന്നും കഥാകാരന്റെ മീതെയായില്ല എന്നാണ് എന്റെ ഭാഷ്യം. പക്ഷെ നിങ്ങള്‍ ഹോംസിനെ നോക്കൂ. അവസാനം പെരുന്തച്ചന്റെ പോലെയുള്ള "അസൂയ" കൊണ്ടാണെന്ന് തോന്നുന്നു കോനന്‍ ഡോയല്‍ ഹോംസിനെയും വധിച്ചു. എന്നാല്‍ അവധ്യനായ അദ്ദേഹം ഒരു തിരിച്ചുവന്ന"പരേതനായി" മാറി ഇപ്പോഴും നമ്മോടു കൂടെ നില്‍ക്കുന്നു.


ബ്രിട്ടനിലെ എഡിന്‍ബറോയില്‍ ജനിച്ച ഡോക്ടറായ കോനന്‍ ഡോയലിനെ നമുക്ക് മറക്കാം. ആ സ്ഥാനത്ത് നമുക്ക് വാട്സനെ കൊണ്ട് വരാം. കോനന്‍ ഡോയലിന്റെ റോള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹം സ്വയം തിരഞ്ഞെടുത്തത്‌ ജോണ്‍ വാട്സണ്‍ എന്ന കഥാപാത്രത്തിനെയാണ്. സ്വയം വിഡ്ഢിയായി ചമഞ്ഞ വാട്സനും ബുദ്ധിമാനായ ഹോംസും കോനന്‍ ഡോയല്‍ തന്നെ . വാട്സനെക്കൊണ്ട് വളരെ മനോഹരമായിതന്നെ ഡോയല്‍ കഥ പറയിപ്പിക്കുന്നുണ്ട്. ഹോംസ് എന്ന കഥാപാത്രം മറ്റു കഥാപാത്രവുമായി വായനക്കാര്‍ക്ക് സാമ്യം തോന്നുമോ എന്നുള്ള ചിന്ത കാരണം തന്ത്രപരമായി ഡോയല്‍ ആ കാര്യം കഥയുടെ ആദ്യഭാഗത്ത് വാട്സനെ കൊണ്ട് തന്നെ പറയിപ്പിക്കുന്നുണ്ട്. അമേരിക്കക്കാരനായ എഡ്ഗാര്‍ അല്ലന്‍ പോയുടെ ഡ്യൂപിന്‍ എന്ന കഥാപാത്രവുമായി ഹോംസ് ഒരു സാമ്യവുമില്ല എന്ന് കാണിക്കാന്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ശ്രദ്ധിക്കൂ. വാട്സന്‍ പറയുന്നു : “You remind meof Edgar Allan Poe’s Dupin. I had no idea that such individuals did existoutside of stories.”Sherlock Holmes rose and lit his pipe. (ഷെര്‍ലക്ക് ഹോംസ് പറയുന്നു.): “No doubt you think that you arecomplimenting me in comparing me to Dupin,” he observed. “Now, inmy opinion, Dupin was a very inferior fellow. That trick of his ofbreaking in on his friends’ thoughts with an apropos remark after aquarter of an hour’s silence is really very showy and superficial. He hadsome analytical genius, no doubt; but he was by no means such aphenomenon as Poe appeared to imagine.” ഡ്യൂപിന്‍ അത്ര വലിയ പ്രതിഭാസമൊന്നുമല്ല എന്ന് എത്ര മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.ഇത് ശരിക്കും സത്യം തന്നെയാണ്.ഹോംസിന്റെ രീതിയും ഡ്യൂപിന്റെ രീതിയും അജവും ഗജവും പോലെയാണ്.


ഹോംസിനു ശേഷം അപസര്‍പ്പക കഥ പുരോഗമിച്ചു പക്ഷേ, മറ്റൊരു ഹോംസ് ജനിച്ചില്ല. ഹോംസുമായി ബന്ധപ്പെട്ട് അല്ലെങ്കില്‍ സാമ്യം ഉണ്ടാക്കി ഒരു പാട് കഥകള്‍ വന്നെങ്കിലും. ഹോംസ് എന്നും ഹോംസ് തന്നെയാണെന്നുള്ള വിശ്വാസം കൂട്ടിത്തരാനേ അതുപകരിച്ചുള്ളൂ. അതിനൊന്നും തന്നെ ഹോംസിന്റെയത്ര പൂര്‍ണത കൈവരിക്കാന്‍ കഴിഞ്ഞില്ല.അഗതാ ക്രിസ്റ്റിയുടെ കഥാപാത്രം ഹോംസിനു വെല്ലുവിളി പോലും ഉയര്‍ത്തിയില്ല. ഉദ്വേഗം നിറഞ്ഞതാണ്‌ അപസര്‍പ്പക കഥകള്‍. ഒരു അറബി കഥയിലെ സുല്‍ത്താന്‍, ഷെഹ്റസാദിന്റെ കഥകളുടെ അന്ത്യം അറിയാനുള്ള ആഗ്രഹത്താല്‍ അവളുടെ മരണം നീട്ടികൊടുത്ത കഥ നമ്മള്‍ക്ക് അറിയാമല്ലോ.മനുഷ്യ സഹജമായ ആ ജിജ്ഞാസ ശരിക്കും ഡോയല്‍ ഉപയോഗപ്പെടുത്തിയിരുന്നു.ഡിറ്റക്ടീവ്‌ കഥകള്‍ക്കുള്ള എല്ലാ മാനങ്ങളും കോനന്‍ ഡോയല്‍ തന്റെ കഥകള്‍ക്ക് നല്‍കുകയും ചെയ്തു.


പക്ഷേ ഹോംസ് ക്രിയയും വാട്സന്‍ ശബ്ദവും എന്ന് ലോക സാഹിത്യകാരന്മാര്‍ വിശേഷിപ്പിച്ച, ക്രിമിനോളജിക്ക്‌ മഹത്തായ സംഭാവനകള്‍ നല്‍കിയ, ചിന്തകള്‍ക്ക് ഉദ്ധീപനങ്ങള്‍ വര്‍ദ്ധിപ്പിച്ച ഈ കഥകള്‍ നമ്മുടെ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു നൂറ്റാണ്ട്‌ കാത്തിരിക്കേണ്ടി വന്നു എന്നറിഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം തോന്നുവല്ലേ. അപ്പന്‍ തമ്പുരാന്റെ ഭാസ്ക്കര മേനോനായിരുന്നത്രേ നമ്മുടെ ആദ്യത്തെ ഡിറ്റക്ടീവ്‌ ഹീറോ. അന്ന് മുതല്‍ ഇന്ന് വരെ എത്രയോ കഥാ പാത്രങ്ങള്‍ വന്നു.പക്ഷേ ബേക്കര്‍ സ്ട്രീറ്റിലെ 221 B റൂമിലിരുന്നു ലോക മനുഷ്യരുടെ ഹൃദയ ചിന്തകള്‍ വായിക്കുന്ന,ബുദ്ധിയുപയോഗിച്ച് , പ്രായോഗികതയിലൂന്നി സത്യം കണ്ടെത്തുന്ന ഒരു കൊമ്പത്തെ കഥാപാത്രവും പിന്നെ വന്നില്ല. അപൂര്‍വ്വനും അദ്വിതീയനുമായ അപസര്‍പ്പക ചക്രവര്‍ത്തി സര്‍ ആര്‍തര്‍ കൊനാന്‍ ഡോയല്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരു നാര്‍ക്കോ അനാലിസിസും കൂടാതെ സിസ്റ്റര്‍ അഭയയുടെ ഘാതകരെ (?) കണ്ടെത്താനും സുകുമാരക്കുറുപ്പ് എന്ന പ്രഹേളിക ഇല്ലാതാക്കാനും കഴിയുമായിരുന്നു.പ്രിയമുള്ള ഹോംസേ, താങ്കള്‍ക്ക് കേരളത്തെ കുറിച്ചറിയില്ല.പക്ഷേ ഞങ്ങള്‍ മലയാളികള്‍ കൊതിക്കുന്നു താങ്കളുടെ സാന്നിദ്ധ്യത്തെ.ഗുണ്ടാ വിളയാട്ടവും അക്രമങ്ങളും നിറഞ്ഞ ദൈവത്തിന്റെ നാട്ടിലേക്ക് ഒരു ഹോംസവതാരം വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കാം നമുക്ക്.