Friday, August 27, 2010

ഇന്ത്യയും ഇസ്‌ലാമും അമുസ്‌ലിങ്ങളും

വീണ്ടുമൊരു റമദാന്‍ 17. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയെ പോലുള്ള ഒരു ബഹുമത സമൂഹം നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരു സായുധ ജിഹാദിന്റെ ആവശ്യകതയും അനാവശ്യവും നമ്മള്‍ അവിടെ കണ്ടതാണ്. ഇത് ഇന്ത്യയാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും മതമില്ലാത്തവനും കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ്കാരനും ബിജെപി യും ലീഗും ദളും അരാഷ്ട്രീയവാദിയും മലയാളിയും തമിഴനും പഞ്ചാബിയും കാശ്മീരിയും കറുത്തവനും വെളുത്തവനും ഉള്ളവനും ഇല്ലാത്തവനും എല്ലാം ജീവിക്കുന്ന നമ്മുടെ അഭിമാന ഭാരതം. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ഭാഷയും മതവും സംസ്ക്കാരവും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സുന്ദര ഭാരതം.

ഇവിടെ ജീവിക്കേണ്ട ഒരു മുസ്‌ലിം അവിടെയുള്ള അമുസ്‌ലിങ്ങളുമായി എങ്ങിനെ ഇടപെടണം എന്ന കാര്യത്തില്‍ കൃത്യമായ ഒരു മാര്‍ഗ്ഗ രേഖയുണ്ട്.ഇത് വരെയും നമ്മള്‍ അങ്ങിനെ ജീവിച്ചു പോന്നു.എന്നാല്‍ ഈയിടെയായി അതിനു ഭംഗം വരുന്ന രീതിയില്‍ അസുഖകരമായ പലതും കാണുകയും പുതിയ ചില 'ഇസ്‌ലാമിക മാര്‍ഗ്ഗങ്ങള്‍' ചില ആളുകള്‍ പറയുകയും ചെയ്യുമ്പോള്‍ വളരെ പരിമിതമായ എന്റെ അറിവില്‍ നിന്ന് കൊണ്ട് അല്‍പ്പമെങ്കിലും പറയേണ്ടത് ഒരു മുസ്‌ലിമെന്ന നിലയില്‍ എന്റെ ബാധ്യത കൂടിയാണ്. ആരെയെങ്കിലും വ്യക്തിപരമായോ സംഘടനാപരമയോ ആക്ഷേപിക്കാനല്ല ഇതെന്ന് ഞാന്‍ പറയുമ്പോള്‍ അതൊരു മുന്‍‌കൂര്‍ ജാമ്യമായി കാണില്ല എന്ന് വിശ്വസിക്കുന്നു.എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ ശിക്ഷണവും ആദരണീയനായ എന്റെ
ഗുരുനാഥന്റെ അധ്യാപനങ്ങളും എന്റെ വായനയും ചിന്തകളുമാണ് എന്നെ സ്വാധീനിച്ചിട്ടുണ്ടാവുക. ഞാന്‍ പറയുന്നതെല്ലാം ശരിയെന്ന വാശിയൊന്നും എനിക്കില്ല.നിങ്ങള്‍ക്ക് തിരുത്തുവാനും വിമര്‍ശിക്കുവാനും ഏറെ സ്വാതന്ത്ര്യമുണ്ട്.

ഇസ്ലാമിക ദൃഷ്ട്യാ അമുസ്‌ലിം സമൂഹത്തെ പ്രധാനമായും മൂന്നായാണ് തരാം തിരിച്ചിട്ടുള്ളത്.

1) ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലുള്ള അമുസ്‌ലിങ്ങള്‍ അഥവാ സമൂഹങ്ങള്‍
2) മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചുട്ടുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍
3) മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ കഴിയാമെന്ന് ഉടമ്പടിയുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍

ഇതില്‍ ഏതിലാണ് ഇന്ത്യയിലെ അമുസ്‌ലിങ്ങളെ കൂട്ടുക.ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമല്ല എന്നത് കൊണ്ട് ഒന്നാമത്തെ പട്ടിക തള്ളാം.ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുഴുവനും മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ രണ്ടും ഉപേക്ഷിക്കാം.എന്നാല്‍ ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കാമെന്ന കരാറിലാണ് ഉള്ളത്.അത് ഒരു മേശക്ക് ഇരുവശവും ഇരുന്ന് ഒപ്പിട്ട ഒരു ഉടമ്പടിയല്ല.മറിച്ച് ഇവിടുത്തെ ഭരണഘടന പ്രകാരം നമ്മളെല്ലാം മറ്റു സമൂഹങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ സമാധാനത്തില്‍ കഴിയാമെന്ന ഒരു പ്രതിജ്ഞയാണ്.ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ഈ പ്രതിജ്ഞ ഒരു കരാര്‍ പോലെ ഓരോ ഭാരതീയനും നിര്‍ബന്ധപൂര്‍വ്വം കാത്തു സൂക്ഷിക്കുന്നുമുണ്ട്.

മനുഷ്യരെല്ലാം അടിസ്ഥാനപരമായി ഒന്നാണ്."നിങ്ങളെല്ലാവരും ആദമില്‍ നിന്നാണ് ,ആദമാകട്ടെ മണ്ണില്‍ നിന്നും". എല്ലാവര്‍ക്കും അറിയാവുന്നതാണിത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. " (വിശുദ്ധ ഖുര്‍ആന്‍ 49:13)

എത്ര സുന്ദരമായ വാചകങ്ങളാണിത്. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കെല്ലാം പടച്ച തമ്പുരാന്‍ വിശ്വാസപരമായ സ്വാതന്ത്യം നല്‍കി. നല്‍കപ്പെട്ട ബുദ്ധിയും വിവേകവും വെച്ച് ആര്‍ക്കു വേണമെങ്കിലും തങ്ങളുടെ വിശ്വാസം ക്രമപ്പെടുത്താം. ഇവിടെ ഒരാള്‍ മറ്റൊരാളെ നിര്‍ബന്ധിച്ചു തന്റെ മതത്തിലേക്ക് കൊണ്ട് വരേണ്ട ആവശ്യമേ ഇല്ല.പടച്ച തമ്പുരാന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല.പിന്നെ പടപ്പുകളായ നമ്മളെന്തിന് നിര്‍ബന്ധിക്കണം.അല്ലാഹു പറയുന്നു.
"നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?" (വിശുദ്ധ ഖുര്‍ആന്‍ 10:99) സൂറത്ത് ബഖറയില്‍ അല്ലാഹു പറയുന്നു." മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല"

ഇതെല്ലാം അറിയാവുന്ന നമ്മള്‍ സമാധാനത്തില്‍ ഇവിടെ ജീവിച്ചു വരുമ്പോള്‍ അതിനു വിഘ്നം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി തന്നെ ചില ആളുകള്‍ ചെയ്തു വരുന്നു.അതിന് പല കാരണങ്ങളും ഉണ്ടായേക്കാം.എന്നാല്‍ ഒരു മുസ്‌ലിം ഇവിടെ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ക്ഷമയാണ് അതില്‍ പ്രധാനം.പ്രതികരിക്കാം പക്ഷെ പ്രതികാരം വേണ്ടല്ലോ.മുസ്‌ലിങ്ങള്‍ക്ക് വേദനയുണ്ടാവുന്ന എന്തെങ്കിലും ഈ ബഹു മത സമൂഹത്തില്‍ ഉണ്ടായാല്‍ അതിന് കൈ വെട്ടാനും കാല്‍ വെട്ടാനും പോയാല്‍ പിന്നെ സമാധാനത്തിന്റെ പര്യായമായ ഇസ്‌ലാമിന് എന്ത് പ്രസക്തി?.
പരിശുദ്ധ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മുസ്‌ലിങ്ങളെ തടയല്‍ എത്രത്തോളം വേദനയുള്ളതാണ്. അങ്ങിനെ ചെയ്തവരോട്‌ പോലും പ്രതികാരം വേണ്ട എന്നല്ലേ പടച്ചവന്‍ പറഞ്ഞത്. മാത്രമോ അവരോടു നന്മയില്‍ പരസ്പ്പരം സഹകരിക്കാനും തിന്മയില്‍ നിസ്സഹകരണം ചെയ്യാനുമല്ലേ കല്‍പ്പിച്ചത്.

"മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌." (വിശുദ്ധ ഖുര്‍ആന്‍ 5:2)

ഒരു വിഭാഗം ഒരു തെറ്റ് ചെയ്തു എന്നത് കൊണ്ട് അവരോടു വൈരാഗ്യം വെച്ച് പുലര്‍ത്തേണ്ട കാര്യം ആര്‍ക്കുണ്ടെങ്കിലും മുസ്‌ലിമിന് ഉണ്ടാവാന്‍ പാടില്ലല്ലോ. എല്ലാം സഹിച്ച് എല്ലാം നഷ്ടപ്പെട്ട് ഒരു വിനീത വിധേയനാവണം എന്നല്ലല്ലോ ഇതിനര്‍ത്ഥം.തിരിച്ചടിയും അതിന് വേണ്ട നിബന്ധനകളും സന്ദര്‍ഭങ്ങളും നമ്മള്‍ ജിഹാദുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്തതുമാണ്.

മനുഷ്യാവകാശങ്ങളെ കുറിച്ച് പറഞ്ഞ പ്രവാചകന്‍(സ) പോലെ മറ്റൊരാളും ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനെ ആരെങ്കിലും വധിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ആസ്വദിക്കാന്‍ കഴിയില്ല".ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ആണിത്.മറ്റൊരു ഹദീസ് നോക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനോട് ആരെങ്കിലും അക്രമം ചെയ്‌താല്‍ അല്ലെങ്കില്‍ അപമാനം വരുത്തിയാല്‍ അതുമല്ലെങ്കില്‍ ആ വ്യക്തിയെ കൊണ്ട് നിര്‍ബന്ധിച്ചു അയാള്‍ക്കിഷ്ടമില്ലാത്തത് ചെയ്യിപ്പിച്ചാല്‍ അന്ത്യനാളില്‍ അവന്‍ എന്റെ ശത്രുവായിരിക്കും." ഇതില്‍ കൂടുതല്‍ എങ്ങിനെയാണ് പറഞ്ഞു തരേണ്ടത്‌.എന്തേ ഇനിയും നമ്മുടെ ചില ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തത്.

ഇനി നമ്മുടെ നാട്ടിലെ ഏതെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ എന്തെങ്കിലും അപമാനം മുസ്‌ലിങ്ങള്‍ക്ക് ഉണ്ടാക്കിയാല്‍ അതെ നാണയത്തില്‍ തിരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരാണ് ഇക്കൂട്ടരെ പഠിപ്പിച്ചത്.സഹനവും വിട്ടുവീഴ്ചയും ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നുള്ള കാര്യം ഇവര്‍ മനസ്സിലാക്കുന്നില്ലല്ലോ.‍ ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു സമുദായം ഒന്നടങ്കം ശിക്ഷിക്കപ്പെടുവാന്‍ പറ്റില്ലല്ലോ.ആ സമൂഹം ഒന്നടങ്കം ആ തെറ്റിനെ ന്യായീകരിക്കാത്തിടത്തോളം കാലം.പ്രവാചകനെ കുറിച്ചോ ഇസ്‌ലാമിനെ കുറിച്ചോ മോശമായി പല ആളുകളും പലതും പറയും.അത് അദ്ധ്യാപകനായാലും അഞ്ചല്‍ക്കാരനായാലും വിധി ഒന്ന് തന്നെയാണ്.പരമാവധി ക്ഷമിക്കുക.രാജാധിരാജനായ അല്ലാഹു പറയുന്നത് ശ്രവിക്കൂ.

"തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു." (വിശുദ്ധ ഖുര്‍ആന്‍ 3:186)
ഈ വചനം 2010 ല്‍ ഇറങ്ങിയതല്ല. ജുത്-ക്രൈസ്തവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും പലതും കേള്‍ക്കേണ്ടി വരുമെന്ന് പറയുന്നത് സര്‍വജ്ഞനായ ദൈവം തമ്പുരാനാണ്.അപ്പോള്‍ ക്ഷമിക്കണമെന്നും സൂക്ഷ്മത കൈക്കൊള്ളണമെന്നും പറയുന്നതും ഇതേ ദൈവം തമ്പുരാന്‍ തന്നെ.ഇതിനെക്കാളും അപമാനം മുസ്‌ലിങ്ങള്‍ ലോകം അഭിമുഖീകരിച്ചിട്ടുണ്ട്.മക്കാ കാലഘട്ടത്തിലെ അപമാനങ്ങള്‍ ക്ഷമാപൂര്‍വ്വം കൈക്കൊണ്ടവരാണ് മുസ്‌ലിങ്ങള്‍. തന്റേടികളായ ആളുകള്‍ പ്രതികരിക്കാന്‍ ഇല്ലാഞ്ഞിട്ടാണോ. പാതിരാവിന്റെ മറവില്‍ മാര്‍ക്കറ്റില്‍ പോയി ബോംബ് വെയ്ക്കുന്ന നമ്മുടെ ഭീരുക്കളായ 'പോരാളികളെ' പോലെയുള്ളവരല്ല,പാഞ്ഞു വരുന്ന വന്യ മൃഗത്തെ നേര്‍ക്ക്‌ നേരെ നിന്ന് പോരാടുന്ന സയ്യിദു ശുഹദാ ഹംസ(റ) യെ പോലെയുള്ള,എത്ര വലിയവന്റെ മുന്നിലും പോയി സധൈര്യം അടരാടാന്‍ കെല്‍പ്പുള്ള ഉമര്‍(റ)യെ പോലെയുള്ള,മുഅത്ത യുദ്ധത്തില്‍ ഏറ്റ മുറിവുകളെല്ലാം ശരീരത്തിന്റെ മുന്‍ഭാഗത്ത്‌ മാത്രമായി ഏറ്റുവാങ്ങി വീരരക്ത സാക്ഷിയായ ജഅഫര്‍(റ) യെ പോലെയുള്ള ചുണക്കുട്ടികള്‍ കൂടെയുള്ള റസൂല്‍(സ)ക്ക് ‍ഇവരില്‍ ആരെയെങ്കിലെയും വിട്ട് അബൂജഹലിന്റെ കൈ വെട്ടിയെടുത്തു കൊണ്ട് വരാന്‍ പറഞ്ഞാല്‍,നിമിഷങ്ങള്‍ക്കകം അത് നടപ്പിലാകുമെന്ന് ഒരാള്‍ക്കും സംശയം ഉണ്ടാവില്ല. വെറുതെയല്ല റസൂല്‍(സ)യെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത കാരണം തന്നെ ധാരാളം.പക്ഷെ അങ്ങിനെയുണ്ടായോ?ഇല്ല തന്നെ. കാരണം അവിടെ ക്ഷമയും സൂക്ഷ്മതയും പാലിച്ചു കൊണ്ട് അവര്‍ യഥാര്‍ത്ഥ മുസ്‌ലിങ്ങളായി മാറി.

ഇനി അല്ലാഹുവിന്റെ പ്രാവചകന്‍(സ)യെ അപമാനിച്ചത് ഒരു മാഷ്‌ എന്നല്ല ഒരു മാര്‍ജ്ജാരന്‍ തന്നെ ആയാലും ശിക്ഷ നടപ്പാക്കാന്‍ ഒരു വ്യക്തിക്ക് അധികാരമില്ല.അവന്‍ ജീവിക്കുന്നത് ഒരു ഇസ്‌ലാമിക രാജ്യത്തില്‍ ആണെങ്കില്‍ കൂടി. അത് നടപ്പാക്കേണ്ടത് അതിന് ഉത്തരവാദപ്പെട്ടവരാണ്. ഇസ്‌ലാമിക ശരീഅത്ത് നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന എന്റെ മകനോ മകളോ വ്യഭിച്ചരിക്കുന്നത് ഞാന്‍ കണ്ടാല്‍ പോലും അവരെ എറിഞ്ഞു കൊല്ലാനോ,എന്റെ ധനം അപഹരിച്ചവന്റെ കൈ മുറിക്കുവാനോ എനിക്ക് അവകാശമില്ല എന്നിരിക്കെ മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു നാട്ടില്‍ ഒരു മുസ്‌ലിം എങ്ങിനെ ശിക്ഷാനടപടികള്‍ നടപ്പാക്കും. ആളുകളെല്ലാം അവരുടെ ഇഷ്ടപ്രകാരം ശിക്ഷയും വിധിയും നടപ്പിലാക്കിയാല്‍ പിന്നെ നാട്ടില്‍ അരാജകത്വമേ ഉണ്ടാവൂ. പ്രതികാരത്തേക്കാളും വിട്ടുവീഴ്ച്ചക്കാണ് ഖുര്‍ആന്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ‍പരിഹാസങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വരും,അപ്പോഴെല്ലാം ക്ഷമ കാണിക്കുക എന്ന ഖുര്‍ആന്‍ വചനം മറക്കാതിരിക്കുക

ആളുകള്‍ ചോദിക്കും ക്ഷമയ്ക്ക് ഒരു അതിരില്ലേ എന്ന്? മക്കാ ജീവിതത്തില്‍ വിഷമങ്ങള്‍ അനുഭവിച്ചപ്പോള്‍ സഹാബികള്‍ റസൂല്‍(സ)യോട് പരാതി പറയുന്ന ഒരു രംഗമുണ്ട് ചരിത്രത്തില്‍ . പണ്ട്, മുസ്‌ലിമായതിന്റെ പേരില്‍ മാത്രം ‍വാളു കൊണ്ട് തല അറുക്കപ്പെട്ട അനുഭവം മുന്‍ഗാമികള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത്രയ്ക്ക് വല്ലതും നിങ്ങള്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ ക്ഷമിച്ചു കൊണ്ട് സൂക്ഷ്മത പാലിക്കൂ എന്ന് പറഞ്ഞു പ്രവാചകന്‍(സ) അവരെ മടക്കി അയക്കുകയുണ്ടായി.
നമുക്ക് മറ്റൊരു വശം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട് .മഹാനായ ഈ പ്രവാചകനെ നിന്ദിക്കുക എന്നത് ഒരു ചെറിയ കാര്യമാണോ?പടച്ചവനാണേ സത്യം അതൊരു നിസ്സാര കുറ്റമല്ല. ലോക മുസ്‌ലിങ്ങള്‍ തങ്ങളുടെ ജീവനേക്കാളും ഇഷ്ടപ്പെടുന്ന ആ സ്നേഹ ഗുരുവിന് ഒരു ചെറിയ അപമാന ക്ഷതം പോലും താങ്ങാന്‍ മുസ്‌ലിങ്ങള്‍ക്ക് ആവില്ല തന്നെ.അങ്ങിനെയുള്ള തെറ്റുകള്‍ ഒരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല.എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.പക്ഷെ എങ്ങിനെ ? അവിടെയാണ് നമുക്ക് ഈ ലോക ഗുരുവില്‍ മാതൃകയുള്ളത്. എതിര്‍ക്കേണ്ടതും പ്രതികരിക്കേണ്ടതും ഈ മഹാന്‍ അവര്‍കള്‍ പഠിപ്പിച്ചത് പോലെ തന്നെയായിരിക്കണം എന്ന് മാത്രം .
ഇപ്പോള്‍ പ്രവാചകന്‍(സ) ജീവിച്ചിരിക്കുന്നുണ്ട് എന്ന് വിചാരിക്കുക.ഇത്തരത്തില്‍ പ്രവാചകനെ(സ) ആക്ഷേപിച്ച ഒരു വ്യക്തിയോട് എന്തായിരിക്കും പ്രാവാചകന്റെ പ്രതികരണം. അയാളുടെ കൈ വെട്ടാന്‍ പറയുമോ പ്രവാചകന്‍? ഇല്ല ഒരിക്കലുമില്ല. പണ്ട് ഉഹുദ് യുദ്ധാനന്തരം പ്രവാചകനെ കളിയാക്കി കൊണ്ട് ഖാലിദ് ബിന്‍ വലീദും അബൂ സുഫിയാനും പ്രവാചകനെ(സ) കളിയാക്കുന്നുണ്ട്. പക്ഷെ പ്രവാചകന്‍(സ) നിശബ്ദനാവുകയാണ് ചെയ്തത്. എന്നാല്‍ ഞങ്ങളുടെ ഹുബുലാ ദേവിയാണ് ഈ യുദ്ധത്തിലെ ജയത്തിനു കാരണമെന്നും ഞങ്ങള്‍ക്ക് ഹുബുലാ ദേവി രക്ഷയ്ക്ക് ഉണ്ട് എന്നും നിങ്ങള്‍ക്ക് അതില്ല എന്നും പറഞ്ഞപ്പോള്‍,അഥവാ ആദര്‍ശത്തെ തൊട്ടു കളിച്ചപ്പോള്‍ പ്രവാചകന്‍(സ) പ്രതികരിക്കാന്‍ പറയുകയുണ്ടായി. "അല്ലാഹു മൗലാനാ വലാ മൗലാ ലക്കും" (ഞങ്ങളുടെ രക്ഷയ്ക്ക് അല്ലഹുവുണ്ട് നിങ്ങള്‍ക്കതില്ല.) ഇവിടെ വ്യക്തിപരമായ കളിയാക്കലില്‍ പ്രവാചകന്‍(സ) നിശബ്ദനായത് പ്രത്യേകം ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ 23 വര്‍ഷത്തെ ജീവിതം നമുക്ക് മുന്നിലുണ്ട്. ക്ഷമാ പൂര്‍ണ്ണമായ പ്രതികരണങ്ങളേ അധികവും കാണാന്‍ കഴിയുകയുള്ളൂ.

തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്ന എന്റെ പ്രിയ സഹോദരന്മാരെ ഒന്നാലോചിക്കുക. സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ ഇത് ചെയ്യുന്നത്.എന്നാല്‍ അറിയുക. ആ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ഇത്തരക്കാര്‍ക്ക് ലഭിക്കില്ല എന്ന് പറഞ്ഞ ആ പ്രവാചകന്‍(സ)യുടെ വാക്ക് ഓര്‍മ്മിക്കുക. അദ്ധേഹത്തെ അനുസരിച്ച് കൊണ്ടാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത്. അല്ലാതെ ധിക്കരിച്ചു കൊണ്ടല്ല. ഈ നാട്ടില്‍ ഒരു നിയമ സംഹിതയുണ്ട്. എല്ലാവര്‍ക്കും തുല്യ മത സ്വാതത്ര്യം വിഭാവനം ചെയ്യുന്നുമുണ്ട് . അത് നിഷേധിക്കപ്പെടുമ്പോള്‍ നേരിടാന്‍ അതിന്റേതായ സംവിധാനങ്ങളുമുണ്ട് . നിയമം കയ്യിലെടുക്കാതെ ഭരണകൂടത്തിന് വിധേയനായി ജീവിക്കാന്‍ ഇതൊരു പ്രേരകമാവട്ടെ.



13 comments:

  1. മികച്ച ,പ്രസക്തമായൊരു ലേഖനം .കൂടുതല്‍ ആളുകള്‍ വായിക്കട്ടെ ഈ പ്രസക്തമായ ലേഖനം എന്ന് കരുതി ഇവിടെ ചെര്‍തിട്ടുണ്ട്.വിയോജിപ്പ് ഉണ്ടെങ്കില്‍ ദയവായി അറിയിക്കുമല്ലോ :)

    ReplyDelete
  2. സന്തോഷമേയുള്ളൂ ...

    ReplyDelete
  3. എല്ലാവരും വായിക്കെണ്ട ലെഖനം. ഇനിയും ഇതുപൊലെ പിറക്കട്ടെ താങ്കളുടെ തൂലികയിൽ‌ നിന്നും..
    ഭാവുകങ്ങൾ‌

    ReplyDelete
    Replies
    1. വാക്കുകൾക്ക് ഏറെ നന്ദി ❤

      Delete
  4. ഇസ്ലാമും ശാസ്ത്രവുംOctober 24, 2010 at 12:38 PM

    ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്‌.
    www.theislamblogger.blogspot.com

    ReplyDelete
  5. ഹലൊ,സമീർ നിങ്ങളുടെ ബ്ലോഗ് കൂട്ടം.കോമിൽ ചർച്ച്ക്ക് വെച്ചിരിക്കുന്നു.അതിൽ പങ്കെടുക്കാൻ കഷണിക്കുന്നു
    http://www.koottam.com/forum/topics/784240:Topic:26664065

    ReplyDelete
  6. ഇന്ത്യയിലെ 16 കോടി വരുന്ന മുസ്ലിം സമൂഹം തീവ്രവാദ നിലപാടുകളോട് വിയോജിപ്പുള്ളവരാണെന്ന് വിക്കി ലീക്‌സ് വെളിപ്പെടുത്തല്‍...!! മത തീവ്രവാദവും സാമുദായ ഭിന്നതാ മനോഭാവവും ഇന്ത്യയിലെ മുസ്ലിങ്ങളെ സ്വാധീനിച്ചിട്ടില്ല... മിതവാദ നിലപാടാണ് അവരില്‍ ശക്തമായിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ചയും ഊര്‍ജ്ജസ്വലമായ ജനാധിപത്യ വ്യവസ്ഥയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സംസ്‌കാരവും ഇന്ത്യയിലെ മുസ്ലീങ്ങളെ മതിയായ വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. മുഖ്യധാരയോട് ചേര്‍ന്നുനിന്ന് വിജയത്തിലേക്ക് മുന്നേറാന്‍ ഇക്കാര്യങ്ങള്‍ മുസ്ലിം സമൂഹത്തെ പ്രോല്‍സാഹിപ്പിക്കുന്നതായും സാമൂഹിക ഒറ്റപ്പെടുത്തലില്‍ നിന്ന് അവരെ രക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.



    ഇന്ത്യയിലെ മുസ്ലിം യുവാക്കള്‍ മുഖ്യധാരയില്‍ ശക്തമായ സാന്നിദ്ധ്യമായി നിലകൊള്ളുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് വിജയത്തില്‍ മുന്നേറാനാകുന്നു. ഇക്കാരണത്താല്‍ ഇന്ത്യന്‍ മുസ്ലിം യുവാക്കള്‍ തീവ്രവാദ പ്രവണതയിലേക്ക് തിരിയുന്നതിനുള്ള സാധ്യത തുലോ കുറവാണെന്നും ഇന്ത്യയിലെ മുസ്ലിം സമൂഹങ്ങളും കുടുംബങ്ങളും തീവ്ര നിലപാടുകളെ പിന്തിരിപ്പിക്കുകയും അവയോട് വിയോജിക്കുന്നവരും . മുഖ്യധാരയില്‍ നീങ്ങുന്നവരും രാഷ്ട്രത്തോട് പ്രതിബന്ധത പുലര്‍ത്തുന്നവരും സാമ്പത്തീക പുരോഗതിയില്‍ പങ്കുകൊള്ളുന്നവരുമാണ്.



    ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തിലൂടെ മുസ്ലിം സമൂഹത്തിന് വ്യക്തമായ പുരോഗതി നേടാനാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.... പ്രഥമമായി ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്ന അവര്‍ മുസ്ലീങ്ങളെന്നതിന് രണ്ടാം സ്ഥാനമാണ് നല്‍കുന്നതെന്നും..റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു



    ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഡേവിഡ് മുള്‍ഫോര്‍ഡ് യു എസ് സര്‍ക്കാരിനയച്ച

    ഔദ്യോഗിക റിപ്പോര്‍ട് .. 2006ലാണ് ഈ റിപ്പോര്‍ട്ട് അയക്കപ്പെട്ടത്.

    ReplyDelete
  7. പുതിയതായി ഒന്നും കാണുന്നില്ല , നല്ല ശൈലി , കൂടുതല്‍ എഴുതൂ സുഹൃത്തേ ..എല്ലാ വിധ ഭാവുകങ്ങളും

    ReplyDelete
  8. welcome....to....blogger...e a jabbar..........

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കാം